Wednesday, 22 June 2011

ആഗ്ര - ഭരത്പൂര്‍ - മഥുര

April 16-17 2011:

ഡല്‍ഹിയില്‍ വന്നാല്‍ ആഗ്രയില്‍ വന്നു താജ് മഹല്‍ കാണാതെ പോകരുതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിന്നെ പോയിക്കളയാം. 2 ദിവസത്തെ പരിപാടി ആയതു കൊണ്ട് താജ് മഹലിനു പുറമേ ഫത്തേപ്പൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്‌, ഭരത്പൂര്‍ പക്ഷി സങ്കേതം, മഥുര വൃന്ദാവനം എന്നിവ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്തവണ യാത്ര.  ആഗ്രയിലേക്ക് ശതാബ്ദിയിലാണ് (അതെ... അതും ഒരു ആഗ്രഹമാണ് അല്ലാതെ കാശ് ധാരാളം മുടക്കാന്‍ തയ്യാറുള്ളത് കൊണ്ടായിരുന്നില്ല) പോകുന്നത്. ശനിയാഴ്ച രാവിലെ 6.30 നു ആണ് വണ്ടി. രാവിലെ എത്തിപ്പെടാന്‍ പാടായതിനാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ ഈയുള്ളവനും, ശശിയും പിന്നെ മാഗിലും (ഈ യാത്രയിലെ ഇദ്ദേഹവും കൂടെയുണ്ട്) സ്ലീപ്പര്‍ ക്ലാസ് വെയിറ്റിംഗ് റൂമില്‍ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റു കാര്യങ്ങളൊക്കെ കഴിച്ചു ശതാബ്ദി പിടിച്ചു. ഹാവൂ.

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ ആണെങ്കിലും വിശുദ്ധ പശുക്കള്‍ ഒക്കെ ഇപ്പോള്‍ വിമാനമാര്‍ഗം ആണെന്ന് തോന്നുന്നു സഞ്ചാരം. അതോ ഹെലിക്കൊപ്ട്ടെരോ? ആര്‍ക്കറിയാം. എന്തായാലും യാത്ര സുഖമായിരുന്നു. നല്ല ഭക്ഷണവും കിട്ടി. 2 മണിക്കൂര്‍ കൊണ്ട് ആഗ്രയിലെത്തി. ഇറങ്ങിയ പാടെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ഓട്ടോ - ടാക്സി ചേട്ടന്മാരെ വകഞ്ഞു മാറ്റി ഞങ്ങള്‍ പ്രീപെയ്ഡ് ഓട്ടോ പിടിച്ചു. 50 രൂപയ്ക്ക് താജ് മഹലില്‍ എത്തിച്ചു. കൂട്ടത്തില്‍ ഹിന്ദി പണ്ഡിറ്റ്‌ ശശി ഉണ്ടായിരുന്നത് കൊണ്ട് എനിക്കും മാഗിലിനും വാ തുറന്നു ഒന്നും പറയേണ്ടി വന്നില്ല.  ഇറങ്ങിയെടത്ത് നിന്നും കുറച്ചു നടക്കാനുണ്ടായിരുന്നു. വേണമെങ്കില്‍ 10 രൂപ ചെലവാക്കി വണ്ടിയില്‍ പോകാം. ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.  എത്തിയപ്പോഴോ?  എന്താ ഒരു ആള്‍ക്കൂട്ടം? ഒരു ഗൈഡിനെ സംഘടിപ്പിച്ചു കാത്തുനില്‍പ്പ് ഒഴിവാക്കാം വേണമെങ്കില്‍. ഞങ്ങള്‍ അതും വേണ്ടെന്നു വെച്ചു. സത്യം പറഞ്ഞാല്‍ ശശിയുടെ എസ് എല്‍ ആര്‍ ക്യാമറയാണ് ഞങ്ങളുടെ കുറെ സമയം മെനക്കെടുത്തിയതും, കാശ് ലാഭിച്ചു തന്നതും. ക്യാമറാമാന്‍ ശശി നീണാള്‍ വാഴട്ടെ.



No comments:

Post a Comment